സി.പി.എം മുസ്‌ലിം വേട്ട നിര്‍ത്തണം: വിമന്‍സ് ഫ്രണ്ട്‌

Thursday, August 19th, 2010
കോഴിക്കോട്: പൗരന്മാര്‍ക്ക് അര്‍ഹമായ നീതി ലഭിക്കാന്‍ പ്രതിജ്ഞാബദ്ധമാവേണ്ട സംസ്ഥാന സര്‍ക്കാര്‍ അനീതിയുടെ പക്ഷം ചേര്‍ന്ന് മുസ്‌ലിം വേട്ടയ്ക്കു കൂട്ടുനില്‍ക്കുകയാണെന്നു നാഷനല്‍ വിമന്‍സ് ഫ്രണ്ട്.
നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ സര്‍വ ശ്രമങ്ങളും പരാജയപ്പെട്ട് കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറായ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലിസിന് സൗകര്യം ചെയ്തുകൊടുത്തത് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനു ബാധ്യതയുണ്ട്.
അന്‍വാര്‍ശ്ശേരിയില്‍ ഉപരോധം സൃഷ്ടിച്ച് ആവശ്യത്തിലധികം പോലിസിനെ വിന്യസിച്ചതിന്റെ കാരണവും വെളിപ്പെടുത്തേണ്ടതുണ്ട്. അധ്യാപകനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു നിരപരാധികളെ പീഡിപ്പിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തന്ത്രം പ്രബുദ്ധ കേരളത്തില്‍ വിലപ്പോവില്ലെന്നു മനസ്സിലാക്കേണ്ടതുണ്ടെന്ന് എന്‍.ഡബ്ല്യു.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ കെ കവിത അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ റൈഹാനത്ത് സ്വാഗതം പറഞ്ഞു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India