വ്യാജ വാര്‍ത്ത: ഇമാമുമാര്‍ ഇന്ത്യാവിഷന്‍ ഉപരോധിച്ചു.

You are not authorized to view comments.
Saturday, October 3rd, 2009

കൊച്ചി: വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്‌ത ഇന്ത്യാവിഷന്‍ കൊച്ചി ഓഫിസ്‌ ഇമാമുമാര്‍ ഉപരോധിച്ചു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ കീഴില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഖദാ (പ്രശ്‌നപരിഹാരസഭ)യെ സംബന്ധിച്ച്‌ ഇന്ത്യാവിഷന്‍ `ട്രയല്‍' എന്ന പംക്തിയിലൂടെ തെറ്റായ വാര്‍ത്ത സംപ്രേഷണം ചെയ്‌തതില്‍ പ്രതിഷേധിച്ചാണ്‌ ഇമാമുമാര്‍ ഓഫിസ്‌ ഉപരോധിച്ചത്‌.
താലിബാന്‍ മോഡല്‍ സമാന്തര കോടതി കേരളത്തിലും പ്രവര്‍ത്തനം ശക്തമാക്കിയെന്ന രീതിയിലായിരുന്നു ചാനല്‍ റിപോര്‍ട്ട്‌. ഇന്നലെ ഇന്ത്യാവിഷന്‍ കൊച്ചി ഓഫിസിലെത്തിയ അമ്പതോളം ഇമാമുമാര്‍ മണിക്കൂറുകളോളം ചാനല്‍ ഓഫിസില്‍ കുത്തിയിരുന്നു. തുടര്‍ന്ന്‌ ചര്‍ച്ച നടത്താന്‍ തയ്യാറായ അധികൃതരെ വസ്‌തുതകള്‍ ബോധ്യപ്പെടുത്തി. വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്‌തതില്‍ ഖേദിക്കുന്നതായും വാര്‍ത്ത പിന്‍വലിച്ച്‌ തിരുത്തു നല്‍കാമെന്നും ഇന്ത്യാവിഷന്‍ ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ ഇമാമുമാര്‍ ഉപരോധം അവസാനിപ്പിച്ചത്‌.

ജനങ്ങള്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കങ്ങളില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ മധ്യസ്ഥന്റെ സ്ഥാനമാണു ദാറുല്‍ ഖദാഇനുള്ളത്‌. ഇതിനെ വികലമാക്കി തെറ്റിദ്ധാരണ പരത്തുന്ന തരത്തിലായിരുന്നു ചാനല്‍ സംപ്രേഷണം. സാമ്രാജ്യത്വ, സയണിസ്റ്റ്‌ അജണ്ടകള്‍ക്കു വിധേയമായി ഇസ്‌ലാമികസമൂഹത്തെ ഒറ്റപ്പെടുത്തുന്നതിനും കുറ്റവാളികളായി ചിത്രീകരിക്കാനുമുള്ള ഇന്ത്യാവിഷന്‍ പോലുള്ള മാധ്യമങ്ങളുടെ ദുഷ്ടലാക്ക്‌ തിരിച്ചറിയണമെന്നു ദാറുല്‍ ഖദാഅ്‌ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അശ്‌റഫ്‌ മൗലവി പറഞ്ഞു.
താലിബാന്‍ മോഡല്‍ സമാന്തര കോടതി പ്രവര്‍ത്തനമാരംഭിച്ചതായി പോലിസ്‌ അധികൃതരാണു റിപോര്‍ട്ട്‌ നല്‍കിയതെന്നാണു ചാനല്‍ പ്രതിനിധികള്‍ പറഞ്ഞത്‌. അങ്ങനെയെങ്കില്‍ ഈ റിപോര്‍ട്ട്‌ സംബന്ധിച്ച്‌ പോലിസ്‌ അധികൃതരും ആഭ്യന്തരവകുപ്പും വിശദീകരണം നല്‍കണം. വാര്‍ത്ത വ്യാജമാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടും അതു തിരുത്താനുള്ള ധാര്‍മികബോധം മാധ്യമങ്ങള്‍ കാണിച്ചില്ലെന്ന്‌ അശ്‌റഫ്‌ മൗലവി കൂട്ടിച്ചേര്‍ത്തു.
കൊച്ചു കുടുംബപ്രശ്‌നങ്ങള്‍ പോലും ഒരു പ്രദേശത്തെ ഉലച്ച്‌ സമൂഹപുരോഗതിയെ ബാധിക്കുന്ന ദുരവസ്ഥ തടയാന്‍ പണ്ഡിതര്‍ മുന്‍കൈയെടുക്കുകയെന്നതാണു ദാറുല്‍ ഖദാഅ‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സങ്കീര്‍ണതകള്‍ ഇല്ലാതാക്കി വിവാഹ-കുടുംബപ്രശ്‌നങ്ങള്‍ വേഗത്തിലും സാമ്പത്തികപ്രയാസങ്ങളില്ലാതെയും പരിഹരിക്കാന്‍ ദാറുല്‍ ഖദാഅ്‌ സംവിധാനം വഴി സാധിക്കും. കുടുംബപ്രശ്‌നങ്ങള്‍, സ്വത്തുതര്‍ക്കങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ഇരുകക്ഷികളുടെയും സമ്മതപ്രകാരം പരിഹാരം കണ്ടെത്തുന്നതിനു സംസ്ഥാനതലത്തില്‍ വ്യവസ്ഥാപിത പ്രവര്‍ത്തനരീതി എന്ന നിലയിലാണ്‌ ദാറുല്‍ ഖദാഅ‌ എന്ന സംവിധാനത്തിനു കേരള ഇമാംസ്‌ കൗണ്‍സില്‍ രൂപംനല്‍കിയത്‌. സര്‍വ ജനവിഭാഗങ്ങള്‍ക്കും ഉപകരിക്കുന്ന നിലയിലുള്ള പ്രവര്‍ത്തനമാണ്‌ ഉദ്ദേശിക്കുന്നത്‌. എല്ലാ ജില്ലയിലും ദാറുല്‍ ഖദാഇനു ഘടകങ്ങളുണ്ട്‌. മതപണ്ഡിതര്‍, നിയമജ്ഞര്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണു ദാറുല്‍ ഖദാഅ്‌.
ദക്ഷിണ കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡ്‌ ചെയര്‍മാന്‍ മൗലവി ഈസാ ഫാദില്‍ മന്‍ബഇയാണു ദാറുല്‍ ഖദാഅ്‌യുടെ സംസ്ഥാന ചെയര്‍മാന്‍. സുതാര്യമായ പ്രവര്‍ത്തനമാണു ദാറുല്‍ ഖദാഇനുള്ളതെന്നും തെറ്റിദ്ധാരണയിലൂടെ നിഗൂഢത സൃഷ്ടിച്ച്‌ മുതലെടുപ്പു നടത്താനുള്ള ശ്രമത്തെ ഗൗരവത്തോടെ കാണുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ഉപരോധത്തിനു ദാറുല്‍ ഖദാഅ്‌ സംസ്ഥാന സെക്രട്ടറി മൂവാറ്റുപുഴ അശ്‌റഫ്‌ മൗലവി, ഇമാംസ്‌ കൗണ്‍സില്‍ ഭാരവാഹികളായ അബ്ദുറസാഖ്‌ മൗലവി, മുഹമ്മദാലി മൗലവി, അലി മൗലവി നേതൃത്വം നല്‍കി.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India