School Chalo 2012

ഉദ്യോഗസ്ഥരിലെ സംഘപരിവാര്‍ ആഭിമുഖ്യമുള്ളവര്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ തടയുന്നു: രാഹുല്‍ ഗാന്ധി

Monday, January 30th, 2012
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നുഴഞ്ഞുകയറിയ സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ ശോചനീയാവസ്ഥയ്ക്കു കാരണമെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി. സര്‍ക്കാരിലും ഉദ്യോഗസ്ഥ വൃന്ദത്തിലുമുള്ള സംഘപരിവാര്‍ചായ്‌വുള്ള ചിലര്‍ മുസ്‌ലിംകള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയാണെന്നും മുസ്‌ലിംകളുടെ ഭരണഘടനാവകാശങ്ങള്‍ തടഞ്ഞുവയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഉര്‍ദു ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
വര്‍ഗീയശക്തികള്‍ ഭയത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മുസ്‌ലിംകളെ പീഡിപ്പിക്കാനും ചൂഷണംചെയ്യാനും ഇവര്‍ സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.
മലേഗാവ് സ്‌ഫോടനക്കേസില്‍ പിടികൂടി ജയിലിലടച്ച് പിന്നീടു നിരപരാധികളെന്നു പറഞ്ഞു വിട്ടയച്ച മുസ്‌ലിംയുവാക്കളുടെ അവസ്ഥ ഇത്തരം ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നില്ല. നിരപരാധികളായ മുസ്‌ലിംകളെ ജയിലിലടച്ചിട്ടില്ലെന്ന് ഇത്തരം ഉദ്യോഗസ്ഥര്‍ പറയുന്നതു കഷ്ടമാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, ബട്‌ലാ ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച ചോദ്യങ്ങളില്‍നിന്നു രാഹുല്‍ ഒഴിഞ്ഞുമാറി. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍, ഇത്തരം സംഭവങ്ങളില്‍ കലാശിക്കുന്ന ചില യാഥാര്‍ഥ്യങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണങ്ങളിലെ തങ്ങളുടെ പങ്ക് വെളിപ്പെട്ടത് സംഘപരിവാറിനെ ഭയപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍നിന്നു ശ്രദ്ധതിരിക്കാനാണ് അന്നാ ഹസാരെ നടത്തുന്ന അഴിമതിവിരുദ്ധ പ്രചാരണം അവര്‍ ഉപയോഗപ്പെടുത്തുന്നതെന്നും രാഹുല്‍ പറഞ്ഞതായി ഉര്‍ദു പത്രങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India